Posts

Deja Vu

Image
ദേജാ വു  ആദ്യമായി ചെല്ലുന്നൊരിടം മുൻപ് കണ്ട് പരിചയമുണ്ട് എന്ന തോന്നൽ. അത് വെറും തോന്നലാണോ? അതോ ജന്മാന്തരങ്ങൾക്ക് മുന്നേ കാലം ഒളിപ്പിച്ച ഓർമ്മയുടെ മങ്ങിയ ചായക്കൂട്ടുകളോ? അങ്ങനെയെങ്കിൽ മനുഷ്യനെ പ്രകൃതിയോട് ആകർഷിക്കുന്നത് അത്തരമൊരു ദേജാ വു ആയിരിക്കണം. കോടാനുകോടി വർഷങ്ങൾക്ക് മുൻപ് കാടിൽ നിന്ന് തന്നെയല്ലേ മനുഷ്യൻ്റെ ഉത്ഭവം. ഇന്ന് നമ്മെ ട്രെക്കിങ്ങ് ചെയ്യാനും സഫാരി നടത്താനും പ്രേരിപ്പിക്കുന്നത് ആധുനിക ജീവിതത്തിൻ്റെ മടുപ്പ് മാത്രമാണെന്ന് തോന്നുന്നില്ല. കാടിൻ്റെ ഉള്ളറകളിൽ നിന്ന് ആരോ നമ്മെ മാടി വിളിക്കുകയല്ലേ ??? ആ വിളി തന്നെയല്ലേ ഒരു കടൽത്തീരത്ത് ചെല്ലുമ്പോഴും കാതോർത്താൽ കേൾക്കുന്നത് ? ഓർമ്മയില്ലേ പണ്ട് ... ഒത്തിരി പണ്ട്.. നാലര ശതകോടി വർഷങ്ങൾക്ക് മുൻപ് കാലാകാലങ്ങളോളം  മഴ പെയ്തത്? ആ മഴയിൽ ഒറ്റ കോശമായി നീന്തി നടന്നത് ? പക്ഷേ അന്ന് കടലാസ് വഞ്ചികൾ ഉണ്ടാക്കിയില്ല.  ഫോണിലെ ചാർജ് തീർന്നൊരു രാത്രിയിൽ, അത് വീണ്ടും ജീവൻ വെക്കുന്ന വരെ സമയം ചിലവഴിക്കാൻ ബാൽക്കണിയിൽ ചെന്ന് നിന്നൊന്ന് മാനത്ത് നോക്കിയാലോ? അതേ വിളി കേൾക്കാം. അനേകായിരം കാതങ്ങൾക്കും കാലങ്ങൾക്കും മുൻപേ, ക്ഷീര പഥത്തിനുമപ്...

സ്വപ്നം.. സ്വപ്നം മാത്രം

ശകുനി എപ്പോഴാണ് പുരാണത്തിൽ അന്തരിച്ചത്? അദ്ദേഹം പുനർ ജന്മം എടുത്തിരുന്നോ? എവിടെയോ ഒരു മങ്ങിയ ഓർമ്മ.  ബുദ്ധൻ ഏത് കാലത്താ ജീവിച്ചിരുന്നേ ? ഞാൻ അമ്മയോട് ചോദിച്ചു.  എല്ലാ കാലവും , പുരാണങ്ങളിലെ ചോദ്യങ്ങൾക്ക് ആധികാരികമായി ഉത്തരം നൽകിയിരുന്ന അമ്മ. അതെ ആത്മ വിശ്വാസത്തോടെ മറുപടി തന്നു. വനവാസ കാലത്ത്.  ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. "അപ്പോഴേ ബുധൻ ഉണ്ടല്ലേ?" "ഉം.." (പിന്നേ.. എന്ന അർഥത്തിൽ) ബുദ്ധൻ്റെ മരണ വിവരം അറിയിക്കാനായി ആരോ പാണ്ഡവരുടെ വാതിലിൽ മുട്ടി. "നിങ്ങളുടെ മാതാവിൻ്റെ വിയോഗത്തിൽ അച്ഛൻ വന്നിരുന്നു. അച്ഛൻ്റെ മരണ വിവരം ഇവിടെ അറിയിക്കണമെന്ന് പറഞ്ഞിരുന്നു." പാണ്ഡവരും ദ്രൗപതിയും തിരക്കിട്ട് വീട്ടിൽ നിന്നും ഇറങ്ങി.  ചിതയൊരുക്കാനുള്ള അല്പം കിഴിഞ്ഞ പ്രതലത്തിൽ നിറച്ച് ചേമ്പ് ചെടികളായിരുന്നു. പുരാണങ്ങളിൽ കൗതുകകരമായ പല നുറുങ്ങുകളും പോലെ ചേമ്പിനും എന്തെങ്കിലും പ്രസക്തിയുണ്ടാകും. അതെന്താണെന്ന് അറിയാൻ ഞാൻ കാതോർത്തിരുന്നു. അമ്മ കഥ തുടന്നു. ടക്. ടക്. ടക്. ആരോ വാതിലിൽ മുട്ടി. ഞാൻ ഉണർന്നു. കേട്ട ശബ്ദം വീടിൻ്റെയോ, കിടപ്പ് മുറിയുടെയോ വാതിലിൽ മുട്ടിയതല്ല.  സ്വപ്നത്തിൻ്റെയും യാഥാർത്ഥ്യത...

ഇരുട്ട്

Image
പ്രിയ കൂട്ടുകാരൻ യാത്ര പറഞ്ഞ് പിരിയാറായപ്പോൾ ഉള്ള് പിടഞ്ഞു. അവനെ പിരിയുന്നതിനേക്കാൾ ഞാൻ ഇനി എങ്ങോട്ട് പോകും എന്നോർത്ത്!! ആറര മണി ആയിട്ടുണ്ടാവും. ഞങ്ങൾ ഭക്ഷണം കഴിച്ച കഫേയുടെ പുറത്തുള്ള ചായക്കടയിൽ ഒരു പത്ത് പതിനഞ്ച് മിനിറ്റ് നേരം വലിച്ചിഴച്ചു. പിന്നെയും അവൻ്റെ ബൈക്കിൻ്റെ അടുത്ത് നിന്ന് അവസാന ഘട്ട സംഭാഷണം. അതിനിടയിൽ മറ്റൊരു സുഹൃത്ത് തിരക്കിലാണോ എന്ന് ഫോൺ ചെയ്തൊന്ന് തിരക്കി. രക്ഷയില്ല. അവൻ ഡ്യൂട്ടിയിലാണ്. ഒടുവിൽ ബൈക്കിൽ കയറി സവാരി തുടങ്ങി. പോകുന്ന വഴിയിൽ ചിന്ത മുഴുവൻ ഇനി എവിടെ സമയം ചിലവഴിക്കും എന്നായിരുന്നു. തിരുവനന്തപുരത്തുകാരുടെ പ്രിയ സായാഹ്ന സമ്മേളന സ്ഥാനമായ മ്യൂസിയം കോംപ്ലക്സിൽ പോയാലോ ? അല്ലെങ്കിൽ കനകക്കുന്ന് ?  ബൈക്ക് ശാസ്തമംഗലത്തു നിന്നും വെള്ളയമ്പലത്തേക്ക് തിരിഞ്ഞു ഇടത്തേക്ക്. അവിടെ ആൽത്തറ ഭഗവതി ക്ഷേത്രം കണ്ടു. അതിനപ്പുറത്താണ് ഈ നഗരത്തിൽ ആദ്യമായി ചെക്കേറിയപ്പോൾ പഠിച്ച വിദ്യാലയം. പലപ്പോഴും അമ്പലത്തിൽ തൊഴുതതിന് ശേഷമാണ് സ്കൂളിൽ പോകാറ്. ഇവിടെ ഇറങ്ങിയാലോ ? ചിന്തകൾ മാത്രം പുലമ്പി. ശബ്ദം പുറത്ത് വന്നില്ല. മാനവീയം വീഥി കണ്ടു. ഇവിടെ ഇറങ്ങിയാലോ ? വേണ്ട. അവിടെ കൃത്രിമത്വം തു...

ചിറക്

Image
ഇൻസ്റ്റാഗ്രാമിൽ ഇന്നത്തെ ഫോട്ടോ ചേർത്തു. പക്ഷി നിരീക്ഷണം, വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്നിവയാണ് പ്രമേയം. എന്നും ഓരോ ചിത്രം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് പൂണെ നഗരത്തിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന പക്ഷികളുടെ വൈവിധ്യം. ഇന്നത്തെ താരം ടിക്കെൽസ് ബ്ലൂ ഫ്ളൈ കാച്ചർ. പസ്സേറിഫോം വർഗ്ഗത്തിൽ പെട്ട ഒരു കുഞ്ഞു പക്ഷി. പുറം ഭാഗത്ത് നീലയും, അടിയിൽ നേരിയ മഞ്ഞയും ചായം പൂശിയ സുന്ദരൻ. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിലെയും ബർമയിലെയും കളക്ടർ ആയി ചുമതലയേറ്റിരുന്ന സാമ്യുവൽ റിച്ചാർഡ് ടിക്കെലിൻ്റെ പ്രിയ പത്നിയുടെ ഓർമ്മയ്ക്കായാണത്രെ ഈ കുരുവിക്ക് ആ പേരിട്ടത്.  ഇടയ്ക്കിടക്ക് ഫോൺ തുറന്ന് നോക്കി. ആരെങ്കിലും ലൈക്ക് ചെയ്തിട്ടുണ്ടോ എന്ന്. ഒരു പത്തിരുപത് പേർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. കുഞ്ഞനിയൻ പറഞ്ഞ് തന്ന അടവുകൾ പരമാവധി പയറ്റിയിട്ടും ലൈക്കുകളുടെ എണ്ണം കൂടുന്നില്ല. ദിവസം ഒരു പോസ്റ്റ് വെച്ച്, ഒരേ പ്രമേയത്തിൽ, നല്ല ക്ലാരിറ്റിയോടെ ചേർത്താൽ സംഭവം കത്തിക്കയറും എന്നവൻ ഉറപ്പ് പറയുന്നു.  നോക്കാം..  ഓരോ തവണ ഫോൺ തുറന്ന് നോക്കുമ്പോഴും ആ ചിത്രത്തിൻ്റെ ഭംഗി ആസ്വദിച്ചു. പണ്...

ജോനഥൻ കണ്ട കാഴ്ച്ച

Image
പണ്ട് റൊമേനിയയിലേക്ക് ഒരു യാത്ര നടത്തുകയുണ്ടായി. അവിടത്തെ ഉൾ നാടുകളിലേക്ക്. അന്ധവിശ്വാസങ്ങളും മാമൂലുകളും കെട്ടി വരിഞ്ഞ ജീവിതങ്ങൾക്കിടയിലേക്ക്. കൊടിയ തണുപ്പാണ്. എൻ്റെ സിരകളെ ഹരം കൊള്ളിക്കുന്ന ബ്ലാക്ക് മെറ്റൽ സംഗീതത്തെ പറ്റിയും, അതിൻ്റെ ഈറ്റില്ലമായ നോർവെയെ പറ്റിയും ഒരു കലാകാരൻ പറഞ്ഞത് ഓർമ്മ വന്നു.  "ആറ് മാസം രാത്രിയാണ് ഇവിടെ. ഇത് പ്രകൃതിയുടെ സംഗീതമാണ്. ഇരുട്ടിലടക്കപ്പെട്ട, തണുത്ത് വിറങ്ങലിച്ച, മരണമടഞ്ഞ പ്രകൃതിയുടെ സംഗീതം. എങ്ങും പൈൻ മരങ്ങൾ തിങ്ങി നിറഞ്ഞ മരവിച്ച കാടുകളിലൂടെ നിർത്താതെ വീശുന്ന കാറ്റിൻ്റെ മുരളൽ മാത്രമാണ് ആറ് മാസത്തേക്ക് ഇവിടെ. ഇവിടെ മനസ്സിൻ്റെ ഇരുണ്ട കോണിൽ നിന്നും ഉയർന്ന് വരുന്ന അലർച്ചകളുടെ സംഗീതം ഉത്ഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ"  നോർവെയിൽ നിന്ന് റൊമേനിയയിലേക്ക് രണ്ടായിരത്തിൽ പരം കിലോ മീറ്ററുകൾ അകലമുണ്ടെങ്കിലും, അവയുടെ ഭൂപ്രകൃതികൾ തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ടെങ്കിലും, റൊമേനിയയിലെ ഞങ്ങൾ പോകുന്ന കാർപ്പേത്ത്യൻ മലനിരകൾ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്നത്, ആ ഇരുളടഞ്ഞ കാടുകൾ തന്നെയാണ്. രണ്ട് എഴുത്തുകാരുടെ കൂടെയാണ് യാത്ര. ഒരാൾ മലയാളിയാണ്. കോട്ടയം...

പാതിയുറക്കം

Image
വിയർക്കുന്നുണ്ട്. എഴുന്നേറ്റ് ജനൽ തുറന്നിടാനുള്ള ത്രാണി ഇല്ല. കണ്ണുകൾ അടഞ്ഞു പോകുന്നു. ഉറക്കത്തിനും സ്വബോധത്തിനും ഇടയിലുള്ള മായാലോകത്തേക്ക്. അവിടെ ചിന്നി ചിതറിയ ഓർമ്മകളുടെ ചീളുകൾ ഉണ്ട്. വെട്ടിപ്പിടിക്കാൻ പുറപ്പെട്ട സാമ്രാജ്യങ്ങളുടെ മരീജികയുണ്ട്. ആരോടും പറയാതെ ഉള്ളിൽ ഒളിപ്പിച്ച പേടികളുടെ നിഴലുകൾ ഉണ്ട്. ഇവയെല്ലാം തുന്നിച്ചേർത്ത കൂടാരമാണ് അവിടം. അതിനു പുറത്ത് രാത്രിയാണ്. പക്ഷേ കൂടാരത്തിൻ്റെ വാതിൽ എത്ര തപ്പിയാലും കിട്ടില്ല. അകത്ത് അരണ്ട വെളിച്ചം മാത്രം. പ്രഥമ ദൃശ്യാ ചെറുതെങ്കിലും, പരതും തോറും നീളം കൂടുന്ന, കെട്ടുകൾ രൂപപ്പെടുന്ന അന്ത്യമില്ലാത്ത കീറത്തുണിയുടെ ശീല. അങ്ങനെ ഭീതിയിൽ പരതുമ്പോൾ. തൊണ്ട വരളും. ഒരു തുള്ളി വെള്ളം കിട്ടിയെങ്കിൽ എന്നാശിച്ചു പോകും. പക്ഷേ ഒന്നനങ്ങാൻ പോലുമാകാതെ ശരീരം തളർന്നു പോയിരിക്കും. അപ്പോഴതാ... വലിയൊരു പാഴ്ക്കുണ്ട്. നിന്നിരുന്ന നിലം പിളർന്ന്, അറ്റമില്ലാത്ത ഭൂഗർഭ ഗുഹയായി അത് രൂപപ്പെട്ട് കഴിഞ്ഞു. കണ്ണുകൾ അടഞ്ഞു തുറന്നപ്പോഴതാ.. ബാബു സാറിൻ്റെ ഇംഗ്ലീഷ് ട്യൂഷൺ ക്ലാസ്. അദേഹത്തിൻ്റെ പേര് ബാബു എന്നാണെന്ന് വളരെ കാലം കഴിഞ്ഞാണ് അറിയാൻ കഴിഞ്ഞത്. ഒരു പേരിലെന്തിരിക്കുന്ന...

നിലാവ്

Image
പൂർണ്ണതയിലേക്കടുക്കുന്ന ചന്ദ്രൻ.. ചുറ്റും, കേട്ടു മടുത്ത വർണ്ണനയിലെ പാൽ തുളുമ്പിയ പോലെ, അങ്ങിങ്ങായി വെള്ളി മേഘങ്ങൾ.. പിന്നീടൊന്നു നോക്കിയപ്പോൾ വെള്ളയല്ല. മഴ മേഘങ്ങളാണ്. നിലാവെളിച്ചത്തിൽ തിളങ്ങുകയാണവ.  അങ്ങനെ നോക്കിയിരിക്കെ, ചന്ദ്ര ബിംബത്തിനു കുറുകെ പൊടുന്നനെ പേരറിയാത്ത ഏതോ ഒരു പക്ഷി പറന്നകന്നു. ഒരു ക്യാൻവാസ് ചിത്രം പോലെ. ഈ നിമിഷം നിശ്ചലമായിരുന്നെങ്കിൽ .. ഹൈ സ്കൂളിൽ പഠിച്ച പിൻ നിലാവിൽ എന്ന പാഠ ഭാഗം ഓർമ്മ വന്നു. സിന്ധു ടീച്ചറുടെ വാക്കുകൾ ചെവിയിൽ അലയടിച്ചു. "പിൻ നിലാവ് എന്നാൽ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രൻ.." പ്രകൃതിയിലെ വശ്യതകളെ കഥാനായകൻ്റെ വിഷാദ മനസ്സിൻ്റെ ബിംബങ്ങളാക്കിയ കഥാകാരനെ വാനോളം പുകഴ്ത്തി. അപ്പോൾ എൻ്റെ മനസ്സിൽ ഉൾത്തിരിഞ്ഞു വന്ന ചിത്രമല്ലേ ഇപ്പോൾ കണ്ടത്? അതേ.. ഇത് തന്നെ. ഇതേ രാത്രിയുടെ തണുപ്പും, ചീവീടിൻ്റെ ഒച്ചയും ഞാൻ അന്നും കേട്ടിരുന്നു.  ഇതിൽ ഏതാണ് ഭൂതകാലം ? ഏതാണ് വർത്തമാനം? അതോ മനുഷ്യന് വളരെ പരിമിതമായ അറിവ് മാത്രമുള്ള സമയ രേഖയിലെ രണ്ട് ബിന്ദുക്കൾ തമ്മിൽ ബന്ധിപ്പിച്ച ഒരു നേർത്ത ചരടിൻെറ പ്രകമ്പനമോ ?